
അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് (School Reopening) മുന്നോടിയായി കൊവിഡ് പ്രോട്ടോക്കോൾ (Covid Protocol) പാലിച്ചു കൊണ്ട് ക്ലാസുകൾ നടത്താനും സ്കൂളുകൾ പ്രവർത്തിപ്പിക്കാനുമുള്ള വിപുലമായ മാർഗ്ഗരേഖ (Guideline) സംസ്ഥാന സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാർ (Minister of Education and Minister of Health) സംയുക്തമായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
‘തിരികെ സ്‌കൂളിലേക്ക്’ : സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖയുടെ പൂർണരൂപം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ ബഹുജനസംഘടനകളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും കുട്ടികൾക്ക് സൗകര്യപ്രദമായ ഗതാഗതസൗകര്യമൊരുക്കാൻ ഗതാഗതമന്ത്രിയുമായും കൂടിയാലോചന നടത്തിയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി (V Sivankutty) അറിയിച്ചു. അധ്യാപകരും അനധ്യാപകരും കൂടാതെ സ്കൂളുകൾക്ക് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരും വാക്സീനേറ്റഡ് ആയെന്ന് ഉറപ്പാക്കുമെന്നും രക്ഷിതാക്കളുടെ പൂർണ സമ്മതമുണ്ടെങ്കിൽ മാത്രം കുട്ടികൾ സ്കൂളിൽ എത്തിയാൽ മതിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) പറഞ്ഞു.
വി.ശിവൻ കുട്ടി (വിദ്യാഭ്യാസമന്ത്രി)
പൊതു നിർദേശങ്ങൾ, ഒരുക്കം, ആരോഗ്യ പരിശോധന, തദ്ദേശ വകുപ്പുകളുടെ സഹകരണം, പ്രചരണം ബോധവൽക്കരണം, കുട്ടികളുടെ ആരോഗ്യം.. ഇങ്ങനെ 8 വിഭാഗമായി വിപുലമായ മാർഗരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. മാർഗരേഖ തയ്യാറാക്കും മുൻപ് തന്നെ മന്ത്രിമാരുടെ ചർച്ചകളും യോഗങ്ങളും നടന്നിരുന്നു. ഇനി വിവിധ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുമായി യോഗം ചേരാനുണ്ട്.
കരട് രേഖയുടെ അടിസ്ഥാനത്തിൽ വിപുലമായ യോഗങ്ങൾ ഇതിനോടകം നടന്നു. അടുത്ത ഘട്ടത്തിൽ സ്കൂളുകളിൽ പിടിഎ യോഗങ്ങൾ വിളിക്കണം. ക്ലാസ് അടിസ്ഥാനത്തിൽ പിടിഎ യോഗങ്ങൾ ചേരണം. ഒരോ വിദ്യാർത്ഥിയേയും നേരിൽ കാണാനും ബോധവത്കരിക്കാനുമുള്ള ശ്രമമുണ്ടാവണം. രക്ഷാകർത്താക്കളുടെ പൂർണ സമ്മതത്തോടെ മാത്രം കുട്ടികൾ ക്ലാസിൽ വന്നാൽ മതി.
രണ്ട് ഡോസ് വാക്സിൻ അധ്യാപക- അനധ്യാപക ജീവനക്കാർക്ക് നിർബന്ധമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി വിപുലമായ അക്കാദമി കലണ്ടർ ഉടൻ പുറത്തിറക്കും. കുട്ടികൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അധ്യാപകരുടെ മേൽനോട്ടവും, നിരീക്ഷണവും ഉറപ്പാക്കും. സ്‌കൂൾ ബസുകൾ ഇല്ലാത്ത സ്കൂളുകളിൽ നാട്ടുകാരുടെ കൂടെ സഹായത്തോടെ ബസ്സുകൾ പുറത്തിറക്കാൻ ശ്രമിക്കണം. സ്റ്റുഡൻസ് ഒൺലി ബസുകൾ ഓടിക്കാനുള്ള സാധ്യത ഗതാഗതമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്.
വീണ ജോർജ് (ആരോഗ്യമന്ത്രി)
മാർഗ്ഗരേഖയിലെ ഓരോ കാര്യവും നടപ്പാക്കി എന്നുറപ്പാക്കാൻ പ്രത്യേകം തുടർനടപടികൾ ഉണ്ടാവും. സ്‌കൂൾ പരിസരങ്ങളിൽ കടകളിൽ ഉള്ളവരുടെ വാക്സിനേഷനും ഉറപ്പാക്കണം. ഓരോ ക്ലാസ്സും ഒരോ ബയോബബിളായിരിക്കും. അനുബന്ധ രോഗങ്ങൾ ഉള്ള കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല. ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന നിലയിലാണ് ക്ലാസുകൾ നടത്തുക. മാതാപിതാക്കൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടതില്ല. അനുബന്ധ രോഗങ്ങളുള്ള കുട്ടികളും വീടുകളിൽ കൊവിഡ് പൊസിറ്റീവായവരോ നിരീക്ഷണത്തിലുള്ളവരോ ഉള്ള കുട്ടികളും സ്കൂളിൽ വരേണ്ടതില്ല. ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനവും പോലീസ് മേൽനോട്ടവും ഉറപ്പാക്കും. പിടിഎ യോഗങ്ങൾ ചേർന്ന് പ്രദേശത്തെ ആശുപത്രികളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിക്കും. സ്‌കൂളുകളിൽ ആരോഗ്യസംരക്ഷണ സമിതി രൂപീകരിക്കും.
കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തര ശ്രദ്ധയിൽ ഉണ്ടാവണം. വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും അസുഖം ബാധിക്കുവാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാവാം. ആയതിനാൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കണം.
സ്കൂളിൽ വരേണ്ടദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകൻ, ക്ലാസ്സ് ടീച്ചർ നിങ്ങളെ അറിയിക്കുന്നതാണ്. അതനുസരിച്ചു മാത്രം സ്കൂളിൽ വരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച അരുത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയപ്പെടാതെ രക്ഷിതാക്കളെയോ അദ്ധ്യാപകരെയോ ഉടൻ അറിയിക്കണം.
നിങ്ങൾക്കുണ്ടാകുന്ന ഏതു തരം ആശങ്കകളും ആകുലതകളും അദ്ധ്യാപകരുമായി പങ്കുവയ്ക്കാൻ മടിക്കരുത്. അലട്ടുന്ന പ്രയാസങ്ങൾ എന്തുതന്നെ ആയാലും അദ്ധ്യാപകരോട് തുറന്നു പറയുക. ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല. എന്നാൽ കരുതൽ വേണം.
‘തിരികെ സ്‌കൂളിലേക്ക്’ : സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖയുടെ പൂർണരൂപം വായിക്കുക
Good