ജീവനക്കാരുടെ വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ക്കൽ ; സർക്കാർ ഉത്തരവിറങ്ങി
കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്‌ക്കാനുള്ള തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ച്ചുകൊണ്ട് ഉത്തരവിറങ്ങി. കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് ഒപ്പിട്ടത്. ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് മാറ്റിവയ്‌ക്കുക. ഈ തുക പിന്നീട് തിരിച്ചുകൊടുക്കും.
സർക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാർ, അധ്യാപകർ (എയ്‌ഡഡ് മേഖലയിലെ ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഗ്രാൻഡ് ഇൻ എയ്‌ഡ് സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന മറ്റ് സ്ഥാപനങ്ങളിലെ 20000 രൂപയ്‌ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ശമ്പളത്തിൽ നിന്നും സർക്കാരിലേക്കുള്ള വായ്‌പയുടെയും മുൻകൂറിന്റെയും മുതലിനത്തിലുള്ളതും പലിശയിനത്തിലുള്ളതുമായ 2020 ഏപ്രിൽ മുതൽ ആഗസ്‌ത് വരെയുള്ള തിരിച്ചടവാണ് മാറ്റിവയ്‌ക്കുന്നത്. ഇത് 10 തവണകളായി സെപ്‌തംബർ മുതൽ 2021 ജൂൺ വരെയുള്ള ശമ്പളത്തിൽ നിന്നും ഈടാക്കും. ഡിഡിഒയ്‌ക്ക് അപേക്ഷ സമർപ്പിക്കുന്ന ജീവനക്കാർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.